Monday, January 31, 2011

“ബോബനും മോളിയും” -ഒരു മാറ്റം ആവശ്യമല്ലെ?


എഴുപതുകളുടെ തുടക്കത്തില്‍ പ്രൈമറി ക്ളാസില്‍ പഠിക്കുമ്പോഴായിരുന്നു ബോബനും മോളിയും ആദ്യമായി വായിക്കുന്നത്‌. അച്ഛണ്റ്റെ സുഹൃത്ത്‌ വൈദ്യരുടെ വീട്ടില്‍ നിന്നായിരുന്നു വായനയുടെ തുടക്കം. വീട്ടില്‍ ജനയുഗമായിരുന്നു വരുത്തിയിരുന്നത്‌. മനോരമയെക്കാളും പോപ്പുലറായ വാരിക അന്ന് ജനയുഗമായിരുന്നു. വൈദ്യര്‍ മാമായുടെ വീട്ടില്‍ പോകുന്നതിണ്റ്റെ പ്രധാന ആകര്‍ഷണം മനോരമയായിരുന്നു. പഴയ ലക്കങ്ങള്‍ അവര്‍ അടുക്കി സൂക്ഷിച്ചിരുന്നു. ഒരു പത്തായപ്പുറത്ത്‌ മനോരമകളുമായി ആര്‍ത്തിയോടെ ഞാന്‍ ചടഞ്ഞിരുന്നു. ഒരോ വാരികയുമെടുത്ത്‌ നേരെ അവസാന പേജ്‌ തുറന്ന് കുസൃതിക്കുട്ടികളുടെ തമാശകളിലേയ്ക്ക്‌ ഊളിയിട്ടു. വായിച്ചത്‌ വീണ്ടും ആവര്‍ത്തിച്ചു. ബോബനും മോളിയും എല്ലാ മലയാളികളുടെയും ഹൃദയത്തിലേറിയപോലെ എണ്റ്റേയും പ്രിയപ്പെട്ടവരായി.

കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അച്ഛനോട്‌ നിര്‍ബന്ധിച്ച്‌ മനോരമയും വീട്ടില്‍ വരുത്തിക്കാന്‍ തുടങ്ങി. അകലെയായിരുന്ന ബോബനും മോളിയും അപ്പോള്‍ കുറേക്കൂടി സ്വന്തമായപോലെ!വായിച്ചുകഴിഞ്ഞ വാരിക വീണ്ടുമെടുത്ത്‌ ബോബനും മോളിയും നോക്കിയിരിക്കും. ഒരിക്കല്‍ മനോരമയുടെ ഏതോ മീറ്റിംഗിണ്റ്റെ വാര്‍ത്ത വാരികയില്‍ ചിത്രങ്ങള്‍ സഹിതം അടിച്ചുവന്നു. അതില്‍ ബോബനും മോളിയും വരയ്ക്കുന്നയാളിണ്റ്റെ ചിത്രവുമുണ്ടായിരുന്നു. ആ ചിത്രം വീട്ടില്‍ സഹോദരിമാരെയൊക്കെ കൊണ്ട്‌ നടന്ന് കാണിച്ചത്‌ ഞാന്‍ ഓര്‍ക്കുന്നു. പ്രേംനസീര്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ പ്രശസ്തിയുള്ള കലാകാരന്‍ അന്ന് ഒരുപക്ഷെ ശ്രീ ടോംസ്‌ ആയിരുന്നിരിക്കാം.

വര്‍ഷങ്ങള്‍ കടന്നു പോയി. ബോബനും മോളിയും പുസ്തക രൂപത്തില്‍ അച്ചടിച്ചിറങ്ങി. ഏത്‌ പ്രസാധകനും അന്തംവിട്ടുപോകുന്ന വില്‍പനയായിരുന്നു അന്നതിന്‌. ഒരു ജനത നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍ക്കുള്ള അംഗീകാരം. ഇത്രയും പ്രശസ്തമായ കാര്‍ട്ടൂണുകളെക്കുറിച്ച്‌ ഗൌരവമാര്‍ന്ന ഒരു പഠനം വന്നിട്ടില്ലെന്നെനിക്ക്‌ തോന്നിയിട്ടുണ്ട്‌. ബോബനും മോളിയേയും കുറിച്ചുള്ള കുറിപ്പുകളല്ല ഞാനുദ്ദേശിച്ചത്‌. വരകളുടെ ശൈലി, അതിണ്റ്റെ ലേ ഔട്ട്‌, ഉള്ളടക്കത്തിലെ പരിഹാസം ഒക്കെ ഒരു പഠനത്തിന്‌ യോഗ്യമല്ലേ? അതോ മനോരമ പോലൊരു ജനപ്രിയ വാരികയില്‍ വന്നതു കൊണ്ട്‌ അതിനുള്ള അര്‍ഹതയില്ലാത്തതകുമോ?

ആനിമേഷനുമായി ബന്ധപ്പെട്ട്‌ ഞാന്‍ എറണാകുളത്ത്‌ താമസമാക്കിയപ്പോള്‍ ഒരു പരസ്യചിത്രത്തിണ്റ്റെ കാര്യത്തിനായി ടോംസ്‌ സാര്‍ ഞാന്‍ താമസിക്കുന്നിടത്തെത്തി. അദ്ദേഹത്തെ റെയില്‍ വേ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടവരാന്‍ ചെന്ന ഞാന്‍ കണ്ടത്‌ വളരെ സാധാരണക്കാരനായി വരുന്ന നന്നെ പൊക്കമുള്ള ഒരു മനുഷ്യനെയാണ്‌. ഒരു കാലഘട്ടത്തിണ്റ്റെ ലെജണ്റ്റാണ്‌ താന്‍ എന്നുള്ള കാര്യം അദ്ദേഹത്തിന്‌ മാത്രം അറിയില്ലെന്ന് തോന്നി.

സുഹൃത്തായ രാധാകൃഷ്ണനായിരുന്നു ബോബനും മോളിയും ആനിമേറ്റ്‌ ചെയ്യുന്നതിനെക്കുറിച്ച്‌ ആദ്യം പ്ളാന്‍ ചെയ്യുന്നത്‌. ടൂണ്‍സിലെ ആനിമേറ്ററായിരുന്ന അദ്ദേഹം മുന്‍പ്‌ ടോംസ്‌ സാറിനുവേണ്ടി ജോലിചെയ്തിരുന്നു. മലയാളത്തില്‍ ആനിമേഷന്‍ മൂവിചെയ്യുമ്പോള്‍ ബജറ്റ്‌ വളരെ കുറയ്ക്കേണ്ടതുണ്ടായിരുന്നു. അത്രയ്ക്കും ചെറിയ മാര്‍ക്കറ്റാണ്‌ മലയാളത്തിനുള്ളത്‌. മറ്റുഭാഷകളിലേയ്ക്ക്‌ മൊഴിമാറ്റാന്‍ പ്രയാസകരമായ സംഭാഷണ ശൈലിയാണ്‌ ബോബനും മോളിയുടേത്‌. പ്രത്യേകിച്ചും ഭാഷയുപയോഗിച്ചുള്ള ട്വിസ്റ്റുകള്‍. അതുകൊണ്ട്‌ ഫ്ലാഷ്‌ സോഫ്റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ ലിമിറ്റഡ്‌ ആനിമേഷനില്‍ ബോബനും മോളിയും ചെയ്യാം എന്ന തീരുമാനത്തിലെത്തി.


പ്രൊഡ്യൂസറെ കണ്ടെത്താന്‍ കുറേ ശ്രമിക്കേണ്ടിവന്നു. തൃശ്ശൂര്‍ക്കാരന്‍ ഷാബു അബൂബക്കര്‍ നിര്‍മ്മാതാകാന്‍ താത്‌ പര്യപ്പെട്ടു. ഇന്ത്യയിലെ പ്രദേശിക ഭാഷയില്‍ ഒരു കാര്‍ട്ടൂണിസ്റ്റിന്‌ ലഭിക്കുന്ന ഏറ്റവും വലിയതുകയ്ക്ക്‌ ശ്രീ ടോംസുമായ്‌ ഷാബു കരാര്‍ ഒപ്പിട്ടു. മുപ്പത്തഞ്ചോളം കുട്ടികളില്‍ നിന്ന് ബോബണ്റ്റേയും മോളിയുടേയും ശബ്ദം ഞങ്ങള്‍ കണ്ടെത്തി. ബോബന്‌ വേണ്ടി " മാടത്തക്കിളി.... മാനത്തെന്തു വിശേഷം" എന്ന സിനിമാഗാനം പാടിയ വൈശാഖ്‌ ശബ്ദം നല്‍കി. മോളിക്ക്‌ വേണ്ടി ഗ്രീഷ്മ വിജയകുമാറും.

ആനിമേഷന്‍ പുരോഗമിക്കുമ്പോള്‍ നിര്‍മ്മാണം മറ്റൊരാള്‍ക്ക്‌ ഷാബു കൈ മാറി. ചാലക്കുടിയിലെ പ്രമുഖ ബിസിനസ്സുകാരന്‍ അഡ്വക്കേറ്റ്‌ സാജന്‍ ജോസ്‌ മാളക്കാരന്‍ നിര്‍മാതാവായി. ബോബനും മോളിയോടുള്ള താത്പര്യം ഒന്നു കൊണ്ട്‌ മാത്രമാണ്‌ അദ്ദേഹം ഇതിലേയ്ക്ക്‌ വന്നത്‌. അതിലെ ലാഭ നഷ്ടങ്ങളെക്കുറിച്ച്‌ അദ്ദേഹം ചിന്തിച്ചതേയില്ല.

(അഡ്വ. സാജന്‍ ജോസ് മാളക്കാരന്‍ കാര്‍ട്ടൂണിസ്റ്റിനോടൊപ്പം)

മലയാളത്തിലെ ഏറ്റവും ചിലവേറിയ ആനിമേഷന്‍ പ്രൊജക്ടായിരുന്നു ബോബനും മോളിയും. പക്ഷെ അതിണ്റ്റെ ചിലവില്‍ പകുതിയോളം കോപ്പിറൈറ്റിനായി നല്‍കേണ്ടിവന്നതിനാല്‍ അനിമേഷനില്‍ വേണ്ടത്ര മികവു പുലര്‍ത്താന്‍ ഞങ്ങള്‍ക്ക്‌ കഴിയാതെ പോയി എന്നതാണ്‌ വസ്തുത.
ആനിമേഷന്‍ പുരോഗമിക്കുമ്പോഴും ഞാന്‍ ചിന്താക്കുഴപ്പത്തിലായി. ആദ്യം ടോംസ്‌ സാറിണ്റ്റെ വര അതേപടി നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഞങ്ങള്‍ ആനിമേഷന്‍ ചെയ്തിരുന്നത്‌.


സ്ക്രിപ്റ്റ്‌ തയ്യാറക്കാനും സ്റ്റോറി ബോഡ്‌ ചെയ്യാനും എളുപ്പമായിരുന്നു. മിക്കവാറും അദ്ദേഹത്തിണ്റ്റെ തന്നെ സംഭാഷണങ്ങള്‍ വിശദീകരിക്കുക മാത്രം ചെയ്താല്‍ മതിയായിരുന്നു. സ്റ്റോറി ബോഡ്‌ ആകട്ടെ വളരെ കൃത്യമായി അദ്ദേഹത്തിണ്റ്റെ കോമിക്സില്‍ തന്നെയുണ്ടാകും. (സംവിധായകന്‍ മെക്കാര്‍ട്ടിന്‍ നല്ലൊരു സ്റ്റോറിബോഡിന്‌ ഉദാഹരണമായി ഒരിക്കല്‍ ചൂണ്ട്ക്കാട്ടിയത്‌ ബോബനും മോളിയുമാണ്‌). പക്ഷേ ഒരോ കാലഘട്ടത്തിലേയും ബോബനും മോളിയുടെ വര വ്യത്യാസപ്പെട്ടിരുന്നു. ശ്രീ ടോംസ്‌ വര തുടങ്ങിയപ്പോഴുള്ളതില്‍ നിന്നും പാടെ വ്യത്യസ്ഥമാണ്‌ എഴുപതുകളിലേത്‌. എണ്‍പതുകളില്‍ ബോബണ്റ്റേയും മോളിയുടേയും പൊക്കം അല്‍പം കുറഞ്ഞു. ആദ്യകാലങ്ങളില്‍ പോത്തന്‍ വക്കീലിണ്റ്റെ മുടി പാറിപ്പറന്ന് കിടക്കുമായിരുന്നു. ദരിദ്രവാസിയായ ഒരു വക്കീലിണ്റ്റെ ലക്ഷണങ്ങള്‍ അദ്ദേഹത്തിലുണ്ടായിരുന്നു. പിന്നീട്‌ കാലാനുസൃതമായി മുടി കുറച്ചുകൂടി ഒതുക്കിവച്ചു കൊടുത്തത്‌ കാണം. ഇപ്പോഴത്തെ ഡ്രായിംഗ്‌ സ്റ്റൈല്‍ പഴയതില്‍ നിന്നും വളരെ വ്യത്യസ്തമാണ്‌.
(കാലത്തിലൂടെ കടന്നുപോകുമ്പോള്‍ “ബോബനും മോളിയും” വരയില്‍ വരുന്ന മാറ്റം നോക്കുക)
1

2


3

4

5

6

7

8

കാലാനുസൃതമായി കാര്‍ട്ടൂണിസ്റ്റിണ്റ്റെ വരയില്‍ മാറ്റമുണ്ടായിക്കൊണ്ടിരുന്നു. സ്ട്രോക്കുകളുടെ അനായാസതയും ഭാവങ്ങളുടെ മികവും കൂടിവരുന്നത്‌ ഈ കാലഘട്ടങ്ങളിലെ ചിത്രങ്ങളിലൂടെ ഒന്ന്‌ കണ്ണോടിച്ചാല്‍ മനസ്സിലാകും. എണ്‍പതുകളിലെ വരകള്‍ക്കാണെന്നു തോന്നുന്നു ഏറ്റവും മികവ്‌. ഞങ്ങളെ കുഴക്കിയ മറ്റൊരു കാര്യം ബോബനും മോളിയിലെ ചിത്രങ്ങള്‍ അപ്പടി ക്ളോസപ്പിലേക്ക്‌ കൊണ്ടുവരാനകില്ല എന്നതാണ്‌. വളരെ സിമ്പ്ളിഫൈ ചെയ്തുള്ള വരയാണ്‌ അദ്ദേഹത്തിണ്റ്റേത്‌. ചെറിയ കോളത്തിലുള്ള വരയ്ക്ക്‌ അത്‌ മനോഹരവുമാണ്‌. ആനിമേഷനില്‍ അത്‌ പോരാതെ വന്നു. ബോബനും മോളിക്കും സ്ഥിരമായ ആകൃതിയും രൂപവും തയ്യാറാക്കുക എന്ന തീരുമാനത്തിലെത്തി ഞങ്ങള്‍. ടോംസ്‌ സാറിണ്റ്റെ കഥാപാത്രങ്ങളൂടെ ആകൃതി അതേപടി നിലനിര്‍ത്തിക്കൊണ്ട്‌ അദ്ദേഹത്തിണ്റ്റെ അനുവാദത്തോടെ, പുതിയ തലമുറയ്ക്ക്‌ കൂടി സ്വീകാര്യമായ തരത്തില്‍ ബോബനും മോളിയുടെ വരയുടെ സ്റ്റൈലില്‍ ചെറിയൊരു മാറ്റം വരുത്തി. ഒടുവില്‍ ആനിമേറ്റ്‌ ചെയ്ത അറുപതോളം കഥകള്‍ക്ക്‌ ഇത്തരം വരകളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.


എന്തുകൊണ്ട്‌ മികച്ച ഒരു കാര്‍ട്ടൂണ്‍ പരമ്പര മലയാളത്തില്‍ മാത്രമൊതുങ്ങുന്നു? ഭാഷാപരമായ ചില പ്രയോഗങ്ങള്‍ ഒഴിവാക്കിയാല്‍ ബോബനും മോളിയും എല്ലാഭാഷകളിലും സ്വീകാര്യമാകില്ലേ?
എനിക്ക്‌ തോന്നിയ ചിലകാര്യങ്ങള്‍- പുതിയ തലമുറയ്ക്ക്‌ ബോബനും മോളിയും അത്ര സ്വീകാര്യമാകുന്നില്ല. അവരുടെ മുന്നില്‍ ധാരാളം ചോയിസുണ്ട്‌. അതിനോട്‌ കിടപിടിക്കാന്‍ കഴിയുന്ന രീതിയിലേയ്ക്ക്‌ ബോബനും മോളിയും മാറ്റാന്‍ കഴിഞ്ഞാല്‍ പുതിയ കാലഘട്ടത്തിലും ബോബനും മോളിയും തീര്‍ച്ചയായും ഹിറ്റാകും. പഴയ ഏറ്റവും രസകരമായ കഥകള്‍ പുനരാവിഷ്കരിക്കണം. കാലികമായി പശ്ചാത്തലം പുനക്രമീകരിക്കണം. വിദേശ കോമിക്സുകള്‍ ചെയ്യുന്ന പോലെ ശ്രീ ടോംസ്‌ ക്രിയേറ്റര്‍ മാത്രമായിരിക്കണം. അദ്ദേഹം തയ്യാറക്കുന്ന സ്റ്റോറി ബോഡ്‌ ഉപയോഗിച്ച്‌ ഒരുകൂട്ടം മികച്ച ചിത്രകാരന്‍മാര്‍ ബോബനും മോളിയും വരയ്ക്കുന്നു. കഥാപാത്രങ്ങളുടെ രൂപം അതേപടി നിലനിര്‍ത്തിക്കൊണ്ട്‌ ഇണ്റ്റെര്‍നാഷണല്‍ ക്വാളിറ്റിയില്‍ വേണം ചിത്രീകരണം. കഥാ പാത്രങ്ങളുടേയും പശ്ചാത്തലത്തിണ്റ്റേയും രൂപവും അളവും സ്ഥിരമായിരിക്കണം. മള്‍ട്ടികളറില്‍ പുതിയ ബോബനും മോളിയും എല്ലാ ഇന്ത്യന്‍ ഭാഷകളിലും വിദേശത്തും തകര്‍ത്ത്‌ മുന്നേറട്ടെ!

Friday, December 14, 2007

സെന്‍സര്‍ ബോഡ് കണ്ടെത്തിയ ബോബനും മോളിയിലെ അശ്ലീലം

ബോബനും മോളിയും ആനിമേറ്റഡ് കഥകളുടെ VCD പുറത്തിറക്കാനായി അതിന്റെ നിര്‍മ്മാതാക്കള്‍ കഥകള്‍ സെന്‍സറിംഗിന് ഏല്‍പ്പിക്കുകയുണ്ടായി. (ഇപ്പോള്‍ എല്ലാ VCD കള്‍ക്കും സെന്‍സറിംഗ് ബാധകമാണ്). കുട്ടികള്‍ക്കുള്ള വകുപ്പില്‍ പെടുത്തിയാണ് സെന്‍സറിംഗിനയച്ചത്. അതിനാല്‍ ചില കഥകള്‍ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയില്ല. പൊതുവെ സീകാര്യമല്ലായെന്ന് തോന്നിയ കഥകള്‍ ആനിമേറ്റ് ചെയ്യുന്നതില്‍ നിന്നും ഞാന്‍ ഒഴിവാക്കിയിരുന്നു. എങ്കിലും സെന്‍സര്‍ബോര്‍ഡിന്റെ കണ്ണുകളില്‍ ചിലതെല്ലാം നമ്മുടെ സദാചാരത്തിന് നിരക്കാത്തതായിരുന്നു. അതിലെ ഒരു കഥയില്‍ സെന്‍സര്‍ബോര്‍ഡ് കണ്ടെത്തിയ മോശം ഭാഗം താഴെക്കൊടുക്കുന്നു.
(ഈ കഥയുടെ വീഡിയോ കാണണമെങ്കില്‍ ഇവിടെ നോക്കുക).

കഥാസന്ദര്‍ഭം -
ഒരു ഓണാഘോഷത്തിന് ചേട്ടനും ബോബനും ഉള്‍പ്പെട്ട “പാഞ്ചാലീ വസ്ത്രാക്ഷേപം” നാടകം അവതരിപ്പിക്കുന്നു. അതില്‍ ബോബന്‍ പാഞ്ചാലീ വേഷത്തിലാണ്. നാടകത്തിനിടയില്‍ ചേട്ടന്‍ ബോബന്റെ സാരിയഴിക്കുന്നു. നേരത്തെ പറഞ്ഞിരുന്ന എണ്ണം തെറ്റി ബോബനുടുത്ത മൊത്തം സാരിയും അഴിച്ചുമാറ്റപ്പെടുന്നു.

ജട്ടി മാത്രമിട്ട ബോബന്‍!
ഇങ്ങനെ ജട്ടിയിട്ട ബോബനെ കുടുംബം മൊത്തത്തിലിരുന്ന് കാണുന്നത് മോശമാകുമെന്ന് സെന്‍സര്‍ബോര്‍ഡ്.
ഈ കഥയുടെ VCD അനുമതി സെന്‍സര്‍ബോര്‍ഡ് നിഷേധിക്കുകയും ചെയ്തു.

( രംഗത്തിന്റെ നിശ്ചല ദൃശ്യങ്ങള്‍ താഴെ)














ഒരു കുട്ടിയുടെ ജട്ടിയിട്ട രൂപം പോലും അശ്ലീലമാകുന്ന തരം സദാചാരമാണോ നമുക്കുള്ളത്?

ബോബനും മോളിയും നമ്മുടെ കുട്ടികളെ വഷളാക്കുമോ?

Sunday, October 28, 2007

ബോബനും മോളിയും- ഒരു പഠനം ആവശ്യപ്പെടുന്നു?

ബോബനും മോളിയും മനോരമയില്‍ വന്നതുകൊണ്ടാണോ അതോ വളരെ ലളിതമായി വിഷയങ്ങള്‍ കൈകാര്യം ചെയ്തത്‌ കൊണ്ടാണോ വേണ്ടത്ര ഗൌരവത്തോടെ ചര്‍ച്ചചെയ്യപ്പെടാതെ പോയത്‌?
ബോബനും മോളിയും എന്ന കഥാപാത്രങ്ങളെക്കുറിച്ചു മാത്രമാണ്‌ പൊതുവെ ചര്‍ച്ചചെയ്യപ്പെട്ട്‌ കാണുന്നത്‌.



ബോബനും മോളിയും അനിമേഷന്‍ ചെയ്യുന്നതിനുള്ള ചുമതല ലഭിക്കുന്നതോടെയാണ്‌ ശരിക്കും ബോബനും മോളിയും കാര്‍ട്ടൂണ്‍ സ്ട്രിപ്പുകളെ നേരമ്പോക്ക്‌ വയന എന്നതില്‍ നിന്നും ഗൌരവവായനയിലേക്ക്‌ ഞാനും ശ്രമിക്കുന്നത്‌. എങ്കിലും എഴുപതുകളിലെ ബോബനും മോളിയിലൂടെ കടന്ന്‌ പോകെപ്പോകെ അതിലെ കഥാപാത്രങ്ങള്‍, അവരുടെ ഭാവങ്ങള്‍, ശരീര ഭാഷ ഒക്കെ എന്നെ ആകെ പിടിച്ചിരുത്തി.

ഒരിക്കല്‍ സംവിധായകന്‍ ശ്രീ മെക്കാര്‍ട്ടിനുമായി സംസാരിക്കവെ ബോബനും മോളിയും ആനിമേറ്റ്‌ ചെയ്യുന്നതിനോട്‌ അദ്ദേഹം വിയോജിപ്പ്‌ പ്രകടിപ്പിച്ചു. ബോബനും മോളിയും ആനിമേറ്റ്‌ ചെയ്യനോ സിനിമയാക്കാനോ ചെയ്യാനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. "അങ്ങനെ ചെയ്യുന്നത്‌ വലിയ അബദ്ധമാണ്‌".

ബോബനും മോളിയും ആനിമേറ്റ്‌ ചെയ്ത്‌ തുടങ്ങിയപ്പോള്‍ എനിക്കത്‌ ശരിക്കും അനുഭവപ്പെട്ടു.
നിരന്തരമായ വേഗതയാണ്‌ ബോബനും മോളിയും കാര്‍ട്ടൂണുകള്‍ക്ക്‌. കഥാപാത്രങ്ങള്‍ എപ്പോഴും സഞ്ചരിച്ചുകൊണ്ടേയിരിക്കും. ആ സഞ്ചാരത്തിനിടയിലാണ്‌ അവര്‍ ഡയലോഗുകള്‍ പറയുക. ഇത്‌ നമുക്ക്‌ ആനിമേഷനില്‍ കൊണ്ട്‌ വരാന്‍ പ്രയാസമുണ്ട്‌, സിനിമയിലും.(ഫാസ്റ്റ്‌ കട്ടിംഗുകള്‍കൊണ്ട്‌ ഒരു പരിധിവരെ ഇത്‌ മറികടക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്‌. )

റ്റോംസ്‌ - ബോബന്‍റെയും മോളിയുടേയും കര്‍ത്താവ്‌.

റ്റോംസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന V.T. തോമസ്‌ ആണ്‌ ബോബന്‍റെയും മോളിയുടേയും കര്‍ത്താവ്‌.
1921 മേയ്‌ 6 ന്‌ കുട്ടനാട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.
1961 ല്‍ മലയാള മനോരമയില്‍ ചേര്‍ന്നു.



1987 ല്‍ മനോരമയില്‍ നിന്ന്‌ റിട്ടയറായി.

കുട്ടനാട്ടില്‍ അദ്ദേഹത്തിന്‍റെ വീട്ടിനടുത്തുള്ള രണ്ട്‌ കുസൃതിക്കുട്ടികളായിരുന്നു ബോബന്‍റെയും മോളിയുടേയും പ്രചോദനം. അവരുടെ തന്നെ അമ്മയുടെ ഒരു പ്രതിച്ഛായയാണ്‌ മേരിക്കുട്ടി.

റ്റോംസ്‌ ഇപ്പോള്‍ കോട്ടയത്ത്‌ കഞ്ഞിക്കുഴിയിലാണ്‌ താമസം. ഭാര്യ ത്രേസ്യാക്കുട്ടി. മക്കള്‍ മൂന്ന് ആണും മൂന്ന് പെണ്ണും. അവരില്‍ ഒരാള്‍ ബോബനും ഒരാള്‍ മോളിയും. ഇതില്‍ മോളിയുടെ മകനാണ്‌ ഉണ്ണിക്കുട്ടനായി കാറ്‍ട്ടൂണുകളില്‍ വന്നത്‌.

ശ്രീ റ്റോംസിന്റെ കാര്‍ട്ടൂണുകളില്‍ ഏറ്റവും മികച്ചവയുണ്ടായിട്ടുള്ളത്‌ എഴുപതുകളിലാണെന്ന്‌ തോന്നുന്നു. മികച്ച സ്ട്രോക്കുകള്‍ കൊണ്ടും ഭാവങ്ങള്‍ കൊണ്ടും അന്നത്തെ കാര്‍ട്ടൂണുകള്‍ മികച്ച നിലവാരത്തിലുള്ളതാണ്‌. റ്റോംസിന്‍റെ പ്രതിഭയുടെ ഏറ്റവും ഉയര്‍ന്നതലവും അക്കാലത്തയിരുന്നെന്നാണ്‌ എന്റെ അഭിപ്രായം. ആര്‍ കെ ലക്ഷ്മണ്‍ താന്‍ തത്പര്യത്തോടെ നോക്കിക്കാണുന്ന കാര്‍ട്ടൂണിസ്റ്റാണെന്ന്‌ റ്റോംസ്‌ സാര്‍ പറയുകയുമുണ്ടായി. ഒപ്പം അദ്ദേഹത്തിന്‌ ഏറെ ഇഷ്ടപ്പെട്ട മറ്റ്‌ രണ്ട്‌ കാര്‍ട്ടൂണിസ്റ്റുകളാണ്‌ ഷങ്കറും ഡേവിഡ്‌ ലോയും.

"ലോ" വലിയ പോയിന്‍റുള്ള ബ്രഷുകള്‍ ഉപയോഗിച്ച്‌ വലിപ്പമുള്ള കാര്‍ട്ടൂണുകള്‍ വരക്കുകയും പിന്നെടവ മാഗസിനില്‍ റെഡ്യൂസ്‌ ചെയ്ത്‌ അച്ചടിച്ച്‌ വരികയും ചെയ്യുമ്പോഴുള്ള ഭംഗി ശ്രീ ടോംസ്‌ സഭാഷണത്തിനിടയില്‍ പലപ്പോഴും സൂചിപ്പിക്കാറുണ്ട്‌. ബ്രഷ്‌ ഉപയോഗിച്ചായിരുന്നു ബോബനും മോളിയും വരച്ചിരുന്നത്‌. പിന്നീടവ സ്കെച്ച്‌ പെന്നിന്റെ സാദൃശ്യമുള്ള മാര്‍ക്കര്‍ പെന്നുപയോഗിച്ചായി. വലിയ പേപ്പറിലാണ്‌ അദ്ദേഹം വരക്കുക(ചിത്രം). ആദ്യമെ സ്ക്രിപ്റ്റ്‌ തയ്യാറാക്കിയ ശേഷം കോളങ്ങള്‍ വരക്കുന്നു. പിന്നീട്‌ അതില്‍ ആവശ്യമുള്ള ബലൂണുകള്‍ വരച്ച്‌ അതില്‍ ഡയലോഗുകല്‍ എഴുതും. ശേഷമാണ്‌ ചിത്രങ്ങള്‍ വരക്കുക. ഡയലോഗുകള്‍ കാച്ചിക്കുറുക്കിയെടുക്കുന്നതിലാണ്‌ ഏറ്റവും ശ്രദ്ധകൊടുക്കേണ്ടിവരുന്നത്‌.













ഒരു തലമുറയുടെ നൊസ്റ്റാള്‍ജിയയാണു ബോബനും മോളിയും.തനിക്ക്‌ വേണ്ടപ്പെട്ടവരെക്കുറിച്ച്‌ പറയുമ്പോലാണ്‌ അവര്‍ ബോബനേയും മോളിയേയും കുറിച്ച്‌ പറയുക.പുതിയ തലമുറ കൌതുകത്തോടെ പഴയ തലമുറയുടെബോബനും മോളിയും വിശേഷങ്ങള്‍ക്ക്‌ കാതോര്‍ക്കുന്നു. ...അന്ന്‌ "മനോരമ" വാരിക കിട്ടാന്‍ കാത്തിരുന്നതും കിട്ടിയാലുടന്‍ അവസാനത്തെ പേജ്‌ ആദ്യംതന്നെ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുന്നതും മറ്റും മറ്റും...

കഥയില്‍ ബോബനും മോളിയും ഇരട്ടക്കുട്ടികളാണ്‌ (twins). വയസ്സ്‌ പത്ത്‌. ബോബന്റെയും മോളിയുടെയും അച്ഛന്‍ പോത്തന്‍ വക്കീല്‍. കേസൊന്നുമില്ലാത്ത വക്കീലാണ്‌.
ബോബന്‍റെയും മോളിയുടെയും അമ്മ മേരിക്കുട്ടി.
ബോബന്റെയും മോളിയുടേയും സന്തത സഹചാരി പട്ടിക്കുട്ടി, കുട്ടികളുടെ വികാരം പട്ടിക്കുട്ടിയിലും പ്രതിഫലിക്കുമായിരുന്നു.
അയല്‍ക്കാര്‍‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഇട്ടുണ്ണാന്‍(ചേട്ടന്‍),ഭാര്യ - മജിസ്ട്രേറ്റ്‌ മറിയാമ്മ (ചേട്ടത്തി-ചേട്ടത്തിയുടെ പേര്‍ കാര്‍ട്ടൂ‍ണിസ്റ്റ് ഒരിടത്തും പരാമര്‍ശിച്ചു കണ്ടിട്ടില്ല). എങ്കിലും കാര്‍ട്ടൂണിസ്റ്റിനോട് ചോദിച്ചപ്പോള്‍ പറഞ്ഞതാണ് ഈ പേര്.
ഇവരുടെ വീട്ടില്‍ വാടകയ്ക്ക്‌ താമസിക്കുകയാണ്‌പോത്തന്‍ വക്കീലിന്‍റെ കുടുംബം.വാടകക്കാശ്‌ കൃത്യമായി കൊടുക്കാത്തതിനാല്‍ബോബന്‍റേയും മോളിയുടേയും കുടുംബവുമായിമിക്കവാറും കശപിശയിലായിരിക്കും പ്രസിഡന്‍റും ചേട്ടത്തിയും.
അപ്പി ഹിപ്പി മറ്റൊരു കഥാപത്രമാണ്. ഒരു ഇംഗ്ലിഷ് മ്യൂസിക് ബാന്റിനിടയില്‍ നിന്ന് കണ്ടെടുത്തതാണ് ഈ കഥാപാത്രത്തെ. 70 കളിലെ ഹിപ്പി സ്റ്റൈലാണ് അപ്പിഹിപ്പിക്ക്.